.....

29 September 2014

മാരിജുവാന

പഴയ കാമുകിയെ
തേടിപ്പോകല്‍
കഞ്ചാവ് ബീഡിക്കുറ്റികള്‍
പെറുക്കുന്നത് തന്നെ.

തുപ്പല് മണക്കുന്നത്
തുടച്ചെടുക്കണം.
'ആരേലും കാണുമോ '
നീലാകാശച്ചിന്തയില്‍
ഭയരേണുക്കള്‍
ചിറകു വിരുത്തുമ്പോള്‍
ഉറുമ്പ്‌ തീനികളെ വിളിക്കണം.

ഉറുമ്പുകള്‍
ഭയഹേതുവല്ലെങ്കില്‍ കൂടി
പ്രണയത്തെ,
വരി വരിയായിപ്പോകുന്ന
പ്രണയത്തിന്റെ
കുനു കുനുപ്പിനെ,
തിന്നു തീര്‍ത്തോളും

അപ്പോള്‍
ഭയത്തോടൊപ്പം
പ്രണയത്തെയും
പ്രണയത്തോടൊന്നിച്ച്
ഉമ്മകളെയും
തിന്നു കളയും

പെട്ടെന്ന്
വഴി വക്കില്‍
ഞെട്ടുമ്പോള്‍
കുട്ടികള്‍,
കൂക്കി വിളിക്കും
ഏതേലും ഒരമ്മ
ഒരു കുടം
വെള്ളമൊഴിക്കും

അവിടെ നിന്നും
ഓര്‍മ്മയുടെ
ആറാമത്തെ
ഹെയര്‍പിന് വളവും കഴിഞ്ഞ്
വര്‍ത്തമാനക്കോലത്തിലേക്ക്
ഓടിപ്പോരും

2 comments:

ajith said...

ഇത് കഞ്ചാവ് തന്നെ

Junaiths said...

ഹല്ലൂ, സന്തോഷം ഇനിയും കവിതകളുമായ് വരൂ